Wednesday, July 17, 2013

പാതിവഴിയില്‍ കുടജാദ്രി കയറ്റം….


കുടജാദ്രിയില്‍കുടികൊള്ളും മഹേശ്വരീ....


യേശുദാസിന്റെ മനസ്സലിയിക്കുന്ന ഈ ഭക്തിഗാനശകലം കേട്ടനാൾ മുതല്ക്കേ കുടജാദ്രിയിൽ പോവണം എന്നത് ഒരു ആശയായിരുന്നു. കൊഴിക്കോട്ടുകാരനായ എനിക്ക് കുടജാദ്രിയിൽ പോയ്‌വരിക ക്ഷിപ്രസാധ്യമാണല്ലോ എന്ന ചിന്ത പലപ്പോഴും യാത്ര മാറ്റിവയ്ക്കാൻ കാരണമായി. പയ്യന്നൂര് ഗാന്ധി പാർക്കിൽ സുഹൃത്തിനോടൊപ്പം കടലയും കൊരിചിരിക്കുംബോഴാണു  കുടജാദ്രിയിലെക്കുള്ള ഉൾവിളി ഉണ്ടായതുംപിറ്റേന്ന് പുല പുറപ്പെട്ടതും.... 

അതിരാവിലെ കൊല്ലൂരെത്തി. മൂകാംബിക ക്ഷേത്രം വലംവയ്ക്കുമ്പോൾ മഴ
ചാറുന്നുണ്ടായിരുന്നു. കർക്കിടകമാണ്. ചാറ്റല്‍മഴ കനത്തുപെയ്യാന്‍  അദികസമയം വേണ്ടിവന്നില്ല. സൌപര്‍ണ്ണികയില്‍ മുങ്ങിനിവരണം എന്നുണ്ടായിരുന്നു.  മഴകാരണം ശ്രമം ഉപേക്ഷിച്ചു.


കുടജാദ്രിയിലേക്ക്  ട്രിപ്പ് നടത്തുന്ന ജീപ്പുകൾക്കടുതെത്തി. അപ്പോഴാണ്‌ ഡ്രൈവർമാർ  ആ കാര്യം വെളിപ്പെടുത്തിയത്. കനത്ത മഴയില്‍  ഒരു പാലം തകര്ന്നു പോയി. ജനങ്ങള്  അക്കരെയും ഇക്കരെയും കുടുങ്ങി കിടക്കുകയാണ്. നദിയില്‍ കുത്തൊഴുക്ക് കാരണം പാലം പുനര്‍നിര്മ്മിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് യാത്ര അസാധ്യം.


മഴക്കാലത്ത്  വനയാത്രയും മലകയറ്റവും  ദുഷ്കരമാണെന്ന് അറിയാം. എന്നാലും ഞങ്ങള്  വന്നപ്പോൾ പാലം വരെ ഒലിച്ചുപോയി എന്ന് കേട്ടപ്പോൾ സങ്കടം വന്നു.  തട്ടുകടയിൽ ചായ കുടിചിരുന്നപ്പോൾ  വിവിധ  അഭിപ്രായങ്ങളുമായി നാട്ടുകാര്‍  ചുറ്റും കൂടി: "പാലം തകർന്നിദത്തു വരെ ഓട്ടോയില്‍ പോകണം. പാലം പണിക്കാർ കമ്പിയും കയറും കെട്ടിയിട്ടുണ്ട് . അതില്‍ തൂങ്ങിയാടി അപ്പുറതെതിയാല്‍ വല്ല വണ്ടിയും കിട്ടും. അവിടെ വണ്ടി കിട്ടിയില്ലെങ്കില്‍ ഇത്തിരി നടന്നാല്‍ ഏതെങ്കിലും വണ്ടി കിട്ടാതിരിക്കില്ല. ആ വണ്ടിയില്‍ വനപാത്ത തുടങ്ങുന്നിടത്ത് ഇറങ്ങണം. പിന്നെ കുത്തനെയുള്ള കാട്ടു വഴിയാണ്. നടന്നു കയറണം...."  


ആശയം കൊള്ളാം.  ഓട്ടോ പിടിച്ചു പാലം തകർന്നിടത്  എത്തി. കുത്തിയൊഴുകുന്ന പുഴയ്ക്കു മുകളില്‍സർവ്വ ദൈവങ്ങളെയും മനസ്സില് ധ്യാനിച്ച്‌  ഒറ്റകംബിയില്‍  ചവിട്ടികയറില്‍ തൂങ്ങി മറുകര കടന്നു. വണ്ടിയും അന്വേഷിച്ചു നടപ്പ് തുടർന്ന്….

ചെറിയ കയറ്റിറക്കങ്ങൾക്ക് ശേഷം കുത്തനെയുള്ള കയറ്റങ്ങൾ കണ്ടു തുടങ്ങി. പോരാത്തതിന് വന മേഖലയിലേക്കാണ് കയറി ചെല്ലുന്നതെന്നും മനസ്സിലായി. മഴ കടുത്ത്  തുടങ്ങി. മുകളില വണ്ടി ഉണ്ടാവും എന്ന പ്രതീക്ഷ ഏതാണ്ട് മങ്ങി തുടങ്ങി. ചെറിയ ചില ആപത്ത് ചിന്തകള്  മനസ്സിലേക്ക് നുഴഞ്ഞു കയറിയെങ്കിലുംമുന്നോട്ടു തന്നെ നടന്നു.


കാതടപ്പിക്കുന്ന മഴ.
! റോഡിലൂടെ മലവെള്ളം കുത്തിയൊലിച്ചു വരികയാണ്.    ഒരു മീറ്ററിനപ്പുരം കാണാൻ പറ്റുന്നില്ല. കുട ചൂടുന്നുന്ടെങ്കിലും ആകെ നനഞ്ഞു കുളിച്ചു. മലവെള്ള പാച്ചിലിൽ എന്തൊക്കെയോ കാലില്‍ തടയുന്നുണ്ട്‌... 


ചുരം കയറി തുടങ്ങിയപ്പോഴാണ് കാര്യം മനസ്സിലായത്‌. . റോഡിലാകെ വന്മരങ്ങൾ കടപുഴകി വീണിരിക്കുകയാണ് . പലയിടത്തും റോഡു ത്കര്ന്നിട്ടുണ്ട് . ചിലയിടത്ത് മല ഇടിഞ്ഞു റോട്ടിലേക്ക് വീണിരിക്കുന്നു. ഈ റോഡ്‌ ഗതാഗത യോഗ്യമാക്കി വണ്ടി വരാൻ ദിവസങ്ങള് വേണ്ടിവരും. അതുകൊണ്ട് ഇനിയങ്ങോട്ട്  വണ്ടി കിട്ടും എന്ന പ്രതീക്ഷ വേണ്ട.


ഇനി എത്ര നടക്കണം കുടജാദ്രിയിൽ എത്താൻ എന്നറിയാൻ യാതൊരു നിർവാഹവുമില്ല. കിലോമീറ്ററുകൾ  പതിച്ച സൈന ബോഡ്കളെല്ലാം ആരോ മായ്ച്ചുകളഞ്ഞിരിക്കുന്നു. പ്രൈവറ്റ്ടാക്സികാർ കൂടുതൽ കാശ് മേടികാനാണ്ത്രേ ഇവ മായ്ച്ചുകളഞ്ഞതെന്നു പിന്നീട് മനസ്സിലായി.


ചുരം കയരിതുടങ്ങിയിട്ടു മണിക്കൂറുകൾ കഴിഞ്ഞു. കിലോമ്മീട്ടരുകൾ എത്ര താണ്ടിയെന്നു ഒരു പിടിയുമില്ല. നനഞ്ഞു കുളിച്ചു തണുത്തു  വിറച്ചു നടപ്പ് തുടരുകയാണ്. സന്ധ്യ ആയിട്ടില്ല. എങ്കിലും ഇരുട്ട് വീണു തുടങ്ങിയിരിക്കിന്നു. ഇനി മുന്നോട്ടു നടക്കണോ, തിരിച്ചു പോവണോ.... എന്ന ആശങ്കയിൽ ഞാനും സഹ യാത്രികാൻ അജിത്തും അല്‍പനേരം നിന്നു. തീരുമാനം എടുക്കാൻ കഴിയുന്നില്ല. തിരുച്ചു പോയാ എവിടെയും എത്തില്ല. മുന്നോട്ടു നടന്നാൽ വീടോ, കടയോ കണ്ടെത്താമെന്ന വിശ്വാസവും ഇല്ല.... മൊബൈലിൽ രയിഞ്ചു ഇല്ലാത്തതിനാൽ ആരെയും വിളിക്കാനും കഴിയുന്നില്ല. മഴയുടെ കാതടപ്പിക്കുന്ന പെയ്ത്തിൽ പരസ്പരം പറയുന്നത് പോലും കേൾക്കുന്നില്ല. ഞങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ തണുത്തു വിറച്ചു നിന്ന്... 


അപ്പോള്‍  ഒരു മുഴക്കം കേള്‍ക്കായി. ബൈക്കാണ്. ലൈറ്റിട്ട  ഒരു ബൈക്ക് ഞങ്ങള്ക്ക് നേരെ കുതിച്ചുവന്നു. റോഡിനു കുറുകെ നിന്നിട്ടും അത് നിര്തിയില്ല. വല്ല വീടോ, കടയോ കണ്ടു കിട്ടാൻ ഇനിയെത്രദൂരം സഞ്ചരിക്കണം എന്ന് ഞങ്ങള്‍  വിളിച്ചു ചോദിച്ചപ്പോള്‍  കൈ ഉയര്‍ത്തി കാണിച്ചു. അഞ്ചു കിലോമീറ്റർ എന്ന് ഞങ്ങള്‍  ഊഹിച്ചു. അയാള്‍  വണ്ടി നിര്തിയില്ലെങ്കിലും, ഞങ്ങളുടെ ആശങ്ക അകറ്റാൻ ആരോ പറഞ്ഞു വിട്ട ദൂതനെപ്പോലെ അയാള്‍  ഞങ്ങളിലൂടെ ഓടിച്ചു പോയി. ആ ഊർജ്ജത്തിൽ ഞങ്ങള്‍  മുന്നോട്ടുനടന്നു. 

കുറച്ചു കഴ്ഞ്ഞപ്പോൾ  ചുരം അവസാനിച്ചു. റോഡു തുറസ്സായ പ്രതലത്തിലെത്തി. മഴയ്ക്ക്‌ അല്പം ശമനംഉണ്ട്. മുന്നോട്ടു നടക്കവേ റോഡിൽ ആവിപറക്കുന്ന ചാണകം...! ശുഭ ലക്ഷണം...! ചാണകം കാണണമെങ്കിൽ തൊട്ടടുത്ത്‌ ഒരു പശു ഉണ്ടാവണം. പശു ഉണ്ടാവണമെങ്കിൽ തൊട്ടടുത്ത്‌  ജനവാസ കേന്ദ്രം ഉണ്ടാവണം..! ഊഹിച്ചത് പോലെ ഒരു വീട് ആപ്രദേശത്ത് ഉണ്ട്. ഭാഗ്യത്തിന് അവര്ക്ക് അല്പസ്വല്പം മലയാളം അറിയാം.
"തല്കാലം കുടജാദ്രിക്കു പകേണ്ട... ഈരാത്രി കഴിച്ചുകൂട്ടാൻ ഒരിടംതന്നാൽമതി..."-ഞങ്ങൾ കാര്യം അവതരിപ്പിച്ചു.
"മുന്നോട്ടു നടന്നാൽ ഒരുകടയുണ്ട്...ചെന്നാൽമതി, സൌകര്യങ്ങൾ ഒരുക്കിതരും..." അവർ കൈയൊഴിഞ്ഞു.
 മുന്നോട്ടു നടന്നു. കടക്കാരൻ കടപൂട്ടി ഇറങ്ങാൻ നോക്കുകയായിരുന്നു. അയാൾ പറഞ്ഞു: "കുടജാദ്രി യാത്ര മുടക്കേണ്ട. ഈ വഴി കുറച്ചു പോയാ ഒരു വീട് ഉണ്ട്. മലയാളിയുടെതാണ്. ഇന്നവിടെ തങ്ങി, രാവിലെ മലകയറാം..." 


ചൂണ്ടികാട്ടിയ വഴി, കാട്ടുപാതയാണ്, റോഡല്ല. വഴിയറിയാതെ ഈ സന്ധ്യക്ക്‌  എങ്ങനെ അവിടെയെത്തും..?! ഭാഗ്യത്തിന് ആ നാട്ടുകാരനായ ഒരു കാരണവരും, പാതിവഴിയിൽ വീടുള്ള ഒരു അമ്മച്ചിയും ഞങ്ങളുടെ കൂടെ വരാമെന്നേറ്റു. സന്ധ്യ യായതിനാലും, മഴയുള്ളതിനാലും, അടുത്തുള്ള ബന്ധു വീട്ടിൽ താങ്ങാൻ തീരുമാനിച്ച അവർ ഞങ്ങൾ പ്രതിഫലം നല്കാമെന്നു പറഞ്ഞപ്പോഴാണ് കൂടെ വരാൻ തയ്യാറായത്.
തീര്ത്തും ഗ്രാമ്യമായ കന്നഡ ഭാഷയിൽ  വഴിയിലുടനീളം അവർ നിരത്താതെ ഞങ്ങളോട്  സംസാരിച്ചു. കന്നഡയുടെ  'ക-മ' അറിയാത്ത എനിക്ക് പക്ഷെ എല്ലാം മനസ്സിലാകുന്നുണ്ട്   എന്നുള്ളത്  ഞാനത്ഭുത്തതോടെയാണ്‌  തിരിച്ചറിഞ്ഞത്. മാത്രമല്ല, അല്പം കഴിഞ്ഞപ്പോൾ ഞാനവരോട് കന്നടയിൽ സംസാരിക്കാനും തുടങ്ങി...! ആ വനവീഥിയിൽ, ഇരുട്ട് വീണു തുടങ്ങിയ നേരത്ത്, നാല് നിഴൽരൂപങ്ങൾ, യാതൊരു മുൻപരിചയവും ഇല്ലാതെ, ഭാഷയറിയാതെ, ഒരുമിച്ചു യാത്ര ചെയ്യുക...! എന്നിട്ട പരസ്പരം ആധികളും  വ്യാധികളും പങ്കുവയ്ക്കുക..! ഭാഷ തോറ്റുപോയ നിമിഷങ്ങളായിരുന്നു അത്...!

വഴിയിലോരിടത്  വച്ച് അമ്മച്ചി യാത്ര പറഞ്ഞു ഇരുളിലേക്ക് മറഞ്ഞു. ആ ഇരുട്ടിനപ്പുരം അവരുടെ വീട്ണ്ടെന്നും, ആ വീട്ടി  മാനസിക വൈകല്ല്യ്മുള്ള ഒരു മകളും, വാര്ധക്യ സഹജമായ അസുഖങ്ങളാൽ കിടപ്പിലായ ഭാര്‍താവും അവരെ കാത്തിരിപ്പുണ്ടാവുമെന്നും ഞങ്ങൾ വിശ്വസിക്കാൻ ശ്രമിച്ചു. ഇരുട്ടി ചില ശബ്ദങ്ങ മാത്രമായി അവർ അകന്നു പോയി...!

അമ്മച്ചി പോയതോടെ കൂടെയുള്ള കാരണവര്‍ കൂടുതല്‍ ഉന്മേഷവാനായി. നാട്ടുകാരി കൂടെ ഉള്ളതിനാല്‍ പറയാതിരുന്ന പല കാര്യങ്ങളും അദ്ദേഹം വെളിപ്പെടുത്താന്‍ തുടങ്ങി. 'ഈ വനപാതയില്‍  മിക്കയിടത്തും മധുചഷകം വാറ്റിയെടുക്കുന്നവര്‍   താവളമടിക്കാറുണ്ടത്രേ...! അത്തരമൊരു താവളത്തിലേക്ക്  ഞങ്ങളെ കൊണ്ട് പോവാമെന്നും... അദ്ദേഹത്തിനും വാങ്ങികൊടുതാൽ മതിയെന്നും...  മറ്റുമായി അയാൾ ഞങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ ഞങ്ങൾ ആ മോഹന വാഗ്ദാനത്തിൽ വീണില്ല.

മിന്നാമിന്നികള്‍  വഴിയിൽ വെളിച്ചഗോപുരങ്ങള്‍  പണിതു. കോടമഞ്ഞിന്റെ തണുപ്പ് സിരകളെ പൊതിഞ്ഞു. മഴ മാറിയിരുന്നു. പുകയിലയും ഉപ്പും  പുരട്ടിയിട്ടും, അതിനെ മറികടന്നും ചില അട്ടകള്‍  എന്റെ ഒ-നെഗറ്റിവ്  രക്തം ആവോളം രുചിച്ചു.

കുടജാദ്രി യാത്ര നടത്തിയിട്ടുള്ള എല്ലാവര്ക്കും പരിചിതനായ കുട്ടപ്പൻചേട്ടന്റെ "വീട്-കം-രെസ്റ്റൊരന്റ്ലേക്കാണ് " അദ്ദേഹം ഞങ്ങളെ എത്തിച്ചത് . വനമദ്ധ്യത്തിൽ  ഒരു വീട്....! സീസണ്‍ അല്ലാത്തതിനാൽ  "കം-രെസ്റ്റൊരന്റ് "  ഏതാണ്ട് നിലച്ചു വീട് മാത്രമായി അത്  പരിണമിച്ചിരുന്നു. എങ്കിലും നാളുകൾക്കു ശേഷം അതിഥികളെ  കിട്ടിയ സന്തോഷം അവർ മറച്ചു വച്ചില്ല. വഴികാട്ടി യാത്ര പറഞ്ഞു ഇരുളിൽ മറഞ്ഞു.

കേരളത്തീന്ന്  കുടിയേറി ഇവിടെയെതിയതു മുതല്‍, കഴിഞ്ഞ സീസണില്‍  യാത്രികര്‍  സമ്മാനങ്ങള്‍  നല്കിയതും, ടി.വിയില്‍   ഇവരെ കാണിച്ചതും എല്ലാം സവിസ്തരം ചേട്ടനും ഭാര്യയും കഥയായും കാര്യമായും പറഞ്ഞു. ശേഷം മൃഷ്ടാന്ന ഭക്ഷണവും തണുപ്പകറ്റാൻ കമ്പിളിയും തന്നു.

യാത്രക്ഷീണം കാരണം അജിത്ത്  കഥതീരും മുൻപേ കിടന്നിരുന്നു. ഒടുക്കം കിടക്കാൻ ഒരുങ്ങവേ ഇരുട്ടിൽ നിന്നും ആരോ എന്നെ വിളിച്ചു. പുറത്തേക്കു ഇറങ്ങി നോക്കി. നേരത്തെ വഴികാട്ടിയായി വന്നയാൾ , കൂടെ മറ്റൊരു  കാരണവരും ഉണ്ട്: കാര്യം തിരക്കി. കാരണവർ സ്വകാര്യം പറഞ്ഞു: 'നല്ല സാധനമാണ്. സാറ്  വാങ്ങിക്കണം. ഒള്ള കാശ് തന്നാൽ മതി.." ഇന്നും ഗ്രാമങ്ങളിലുള്ള ചാരായ വില്പനയുടെ അതിപ്രാകൃതമായ രീതി.! അച്ഛനോളം പ്രായമുള്ള രണ്ടു മനുഷ്യര് . കയ്യിൽ വാറ്റിയെടുത്ത ചാരായം. എന്റെ മറുപടിയും കാത്തു ഇരുളിൽ അവർ നിന്ന്.....

നേരം പുലര്ന്നു. മഴയ്ക്ക്‌ യാതൊരു ശമനവും ഇല്ല. ഈ മഴയത് മുകളിലേക്ക് പോവുക സാധ്യമല്ലെന്ന് കുട്ടപ്പൻചേട്ടൻ പാഞ്ഞു. ചില യാത്രകള്‍  ഇങ്ങനെയാണ് . പ്രകൃതി നമ്മോടു തിരിച്ചുപോകാന്‍  പറയും. അപ്പോള്‍ പ്രകൃതി ദേവി പറയുന്നത് തന്നെയാണ്  ശരി. ഞങ്ങള്‍ തിരിച്ചു നടന്നു...

കുടജാദ്രിയില്‍കുടികൊള്ളും മഹേശ്വരീ.... യേശുദാസിന്റെ ഗാനശകലം കാതിൽ നിറഞ്ഞു.... എന്റെ സഞ്ചാരപുസ്തകത്തിൽ ഇനിയും പൂര്തീകരികാനവാത്ത യാത്രയായി കുടജാദ്രി മലകയറ്റം പാതി വഴിയിൽ കിതച്ചു നില്ക്കുകയാണ്.


by: Gireesh Peruvana

gireeshedavarad@gmail.com                                                 (Date of journey- July, 2009)
  ചിത്രങ്ങള്‍ക്കു കടപ്പാട്‌:: ഗൂഗിള്‍)).                                                                        


2 comments: